
പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറായി ജോലി ചെയ്തിരുന്ന യുവതിയുടെ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതിയായ ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ കുറ്റകൃത്യം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
യുവതിയെ ആക്രമിച്ച് ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. ഗവി-മീനാർ റോഡിനോട് ചേർന്ന വനമേഖലയിൽ താൽക്കാലിക ഷെഡ് നിർമിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതേ റോഡിൽകൂടി പതിവായി ജോലിക്കായി സഞ്ചരിച്ചിരുന്ന യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു പ്രതി എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ബുധനാഴ്ച രാവിലെ പ്രദേശത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വച്ചാണ് ആക്രമണം നടന്നത്. യുവതിയെ തള്ളിയിട്ട ശേഷമാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ ഇയാൾ മുമ്പും നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന വിവരങ്ങളും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, പ്രതിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏകദേശം 13 വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ പശ്ചാത്തലവും പ്രതിയുമായുള്ള ബന്ധവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.










